Thursday, June 19, 2008

കണ്ണേ

കട്ടിക്കണ്ണടയ്ക്കിടയില്‍
നക്ഷത്രം പോലെ മിന്നുന്ന
നിന്റെ കണ്ണുകള്‍
പൂവു പോലെ പറിച്ചെടുക്കുന്നു ഞാന്‍.
അതില്‍ നിന്നുമെനിക്ക്
വേര്‍തിരിക്കണം
ജീവിതത്തിന്റെ അനന്തത
നീ നടന്ന വഴി
കുടിച്ചു തീര്‍ത്ത ശൂന്യത
മുറിവിന്റെ ആഴം
മൈലാഞ്ചി പൂത്ത ഓര്‍മകളുടെ സെമിത്തേരി.

എല്ലാം
ഒരു ചെറു കിനാവു പോല്‍
അരിച്ചെടുക്കണം.
നിന്റെ കണ്ണില്‍
അലയടിക്കും കടല്‍.
അതില്‍ തിരയെഴുതും കവിത
വരികളില്‍ ചാഞ്ചാടും
ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍
മഴത്തുള്ളി പോല്‍ ചാടുന്ന കുട്ടികള്‍
കാറ്റ്
കാറ്റിലുലയുന്ന കപ്പല്‍
കപ്പലില്‍ കെട്ടിപ്പിടിക്കുന്ന പ്രണയം
എല്ലാം
ഒന്നിച്ചു പുണരണം.
*************
നിന്റെ കണ്ണില്‍
ഞാന്‍ തന്ന ചുംബനങ്ങളുടെ
വിത്തുകള്‍ വളര്‍ന്നു തുടങ്ങിയോ?
റെറ്റിനയില്‍ കുടുങ്ങിയ
സ്വപ്നത്തിന്റെ പീലി
കാടു കാണുമ്പോള്‍
മയിലാടുന്നുണ്ടോ?

ഇതെല്ലാം അവിടെത്തന്നെവച്ച്
എങ്ങനെയാണ്
ഞാന്‍ നിന്റെ കണ്ണുകള്‍ മാത്രം
വേര്‍തിരിച്ചെടുക്കുക?
നിനക്ക്
നക്ഷത്രങ്ങള്‍ കണ്ണുകളാകുമെങ്കിലും?

Monday, May 19, 2008

ജീരകമിട്ടായി

ആസ്വദിക്കണം
ജീരകമിട്ടായി പോല്‍ ജീവിതം
കെട്ടിപ്പിടിച്ച്
മിഴിയില്‍ നിലാവ് നിറച്ച്
ചുണ്ടില്‍ കടലു കോരിയെടുത്തവന്‍
ചെവിയില്‍ പതുക്കെ പറയുന്നു.

മിന്നാമിനുങ്ങേ
മിന്നിത്തെളിയല്ലേ
ഞങ്ങളൊരുമിച്ച്
പുറത്തിരിപ്പുണ്ടേ

ശരി
ഞാനും ശരി വച്ചു
നമുക്കാസ്വദിക്കാം
ജീരക മലരായ്- അല്ല
ജീരക മിട്ടായി പോല്‍ ജീവിതം.

നിഴലേ പുളയല്ലേ
മരമേ കാറ്റിന്റെ കെട്ടഴിക്കല്ലേ
ജീരകമിട്ടായി പോല്‍
ജീവിതം നുണഞ്ഞുന്മത്തരായ്
നാം പുറത്തിറങ്ങുമ്പോള്‍

പല നിറമായ് പകല്‍
പലതരമായ് കാലം
പല രുചിയായ് ഉടല്‍

ജീരകമിട്ടായിയുടെ അച്ഛാ
നമ്മുടെ
ജീരകമിട്ടായിക്കുഞിന്
നീ വാങ്ങിക്കൊടുക്കുമോ
സ്വപ്നങ്ങളുടെ നിറം പൂശിയ
ജീരക മിട്ടായികള്‍?