Tuesday, September 9, 2008

മിശ്രജീവിതം

സസ്യഭുക്കായ ഞാനും
മിശ്രഭുക്കായ അവനും
ഭക്ഷണം കഴിക്കാന്‍
ഹോട്ടലില്‍ കയറി.

ഇവനൊരു ബീഫ് ബിരിയാണി
എനിക്ക് ചപ്പാത്തിയും കുറുമയും
അവന്‍ വാ തുറക്കും മുന്‍പേ
വെയിറ്ററെ ഞാന്‍ പറഞ്ഞയച്ചു.

നിരതെറ്റിയ
തലമുടിത്തുമ്പ്
വെട്ടിയൊതുക്കും പോലെ
ചപ്പാത്തി മുറിച്ചു തിന്നുന്ന എന്നെ
ഇടം കണ്ണിട്ടു നോക്കി അവന്‍.
തൂമ്പ പിടിച്ച് തഴമ്പിച്ച
വിരലുകള്‍ കൊണ്ട്
അവന്‍ ഇറച്ചിക്കഷണം മുറിച്ചെടുക്കുമ്പോള്‍
കാട്ടുപന്നിയുടെ കുത്തേറ്റ് പോലെ
വേദനിക്കുന്ന ഉടലുമായ് ഞാന്‍

ഞാന്‍
കുറുമയില്‍ നിന്നും
കാരറ്റ് കഷണങ്ങള്‍ പെറുക്കിയെടുക്കുമ്പൊള്‍
എടീ മുയലുകുട്ടീ
എന്നു വിളിക്കുന്ന അവന്‍.
മുഖാമുഖമിരിക്കുന്ന നമുക്കിടയില്‍
ഒരു കാളയോ കാട്ടു പോത്തോ
വരില്ലെന്നവന്‍
കാട്ടു പോത്തിന്റെ മുഖമുള്ള
ഒരു പരിചയക്കാരന്റെ കാലടിക്ക്
ചെവിയോര്‍ക്കണമെന്നു ഞാന്‍.

തീവണ്ടി സമയമടുക്കുന്നു
ഹോട്ടലില്‍ നിന്നുമിറങ്ങി നാം
പനങ്കാറ്റു വീശുന്ന സ്റ്റേഷനിലെത്തുന്നു.
എന്റെ
ഇലഞ്ഞിത്തണ്ടു പോലുള്ള വിരലില്‍
അവനൊരുമ്മ വയ്ക്കുന്നു.
പൊടുന്നനെ ഒരു സ്വപ്നം പോലെ
തീവണ്ടി പാഞ്ഞു വരുന്നു.
അവനുമ്മ വച്ച വിരല്‍
ഇപ്പോള്‍ ചുവന്ന കൊടി
ഏതു മഴ അലിയിക്കും
കൊടിയുടെ നിറം?
സിഗ്നല്‍ മാറാതെ
അവനെങ്ങനെ
എന്നെ വിട്ട് കടന്നു പോകും?

Sunday, September 7, 2008

ശംഖുമുഖം ഡയറീ

ആഗസ്റ്റ് 30

വിരലുകള്‍ പരസ്പരം ചേര്‍ത്തു നാം
കണ്ണുകളില്‍ നോക്കിയിരിക്കേ
ആരാകും ആദ്യമൊരു കടലാകുക?
അതിലാരാവും
ആദ്യമൊരു തോണിയിറക്കുക?
കൂട്ടം തെറ്റിയ മീന്‍
ചിതമ്പലുകള്‍ കുടയും പോലെ
നമുക്കു മേല്‍ മഴ പെയ്യുന്നു
നാം ചൂടിയ കുടയില്‍ നിന്നും
ഒരു കടല്‍ മെല്ലെയിറങ്ങി വരുന്നു
പ്രണയത്തിന്റെ ഈ ഉപ്പുകടലിന്
സന്ദര്‍ശകാ നീയെന്തു പേരിടും?

2

മൌസ് പിടിച്ച വിരല്‍ കൊണ്ട്
ചുണ്ടില്‍ നീയെഴുതുന്നു
വെളുത്തുള്ളിയുടെ മണമുള്ള
എന്റെ പ്രണയമേ
പാത്രം മോറി മീറി
അരിപ്പ വീണ വിരലുകള്‍ കൊണ്ട്
നിന്റെ നെഞ്ചില്‍ ഞാനുമെഴുതുന്നു
ഉപ്പു പിടിക്കാത്ത മീനാണ്
എന്റെ പ്രണയം.

3

നമുക്കീ കടലില്‍
കൈ കോര്‍ത്തു നീന്തണം
മീനുകളോടു നമ്മുടെ
ഭൂതകാലം ചൊല്ലണം
മണല്‍ത്തരികളില്‍
ആദ്യസ്പര്‍ശനത്തിന്റെ
ചൂടു പകര്‍ത്തണം
മുങ്ങി മരിച്ചവരെ
നമ്മുടെ സ്വപ്നങ്ങളെ കുറിച്ചു പറഞ്ഞ്
ഉന്മത്തരാക്കണം
കൊടുങ്കാറ്റില്‍ ഒറ്റപ്പെട്ടു പോയവന്
ജീവിതത്തെ കുറിച്ചുള്ള
കവിത ചൊല്ലിക്കൊടുക്കണം
നീന്തി നീന്തി തളര്‍ന്നു പോയാല്‍
കടല്‍ മുഴുവന്‍ കുടിച്ചു വറ്റിക്കണം
കരയില്‍ മുഴുവന്‍
പ്രണയത്തിന്റെ ഉപ്പു വിതറണം.

Tuesday, September 2, 2008

മനോജ് കാട്ടാമ്പള്ളി- കവിത 1

മുഖരേഖയില്‍ പ്രസിദ്ധീകരിച്ച അബ്ദുള്‍ സലാം എന്ന കവിയുടെ കവിത.. മൂന്നു മാസത്തിനു ശേഷം വചസ് മാസികയില്‍ മനോജ് കാട്ടാമ്പള്ളിയുടെ കവിത.. ബാക്കി വായന.. റഫീക്കിന്റെ കവിതയിലെ പോലെ ഇവിടെയുമില്ലേ ചില ......?


original link: http://kavithaspace.blogspot.com/2008/09/1.html

Monday, September 1, 2008

പുതുകവിതയിലെ ആ പട്ടി മനോജ് കാട്ടാമ്പള്ളി തന്നെയാണ്

അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പോസ്റ്റ്.. പ്രസക്തമാണെന്ന തോന്നലില്‍ ഇവിടെയും പോസ്റ്റുന്നു.. ബൂലോക കവിതയില്‍ ഈ പരാമര്‍ശിത കവി നടത്തിയ അസഭ്യവര്‍ഷത്തില്‍ ദു:ഖം തോന്നിയ ഒരു വായനക്കാരി എന്ന നിലയില്‍ മാത്രം..

ബഹുഭാഷാ പണ്ഡിതനും 25 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച പ്രസാധകനും സര്‍വോപരി സുപ്രസിദ്ധ കവിയുമായ മനോജ് കാട്ടാമ്പള്ളി ബൂ‍ലോകകവിതയില്‍ എഴുതിയ കുറിപ്പ് (പുതുകവിതയിലെ ആ പട്ടി ആരാണ്?) വായിച്ചപ്പോള്‍ മനസ്സ് ആനന്ദപുളകിതമായി. കവിയെ കണ്ണൂരില്‍ ചെന്ന് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്താലോ എന്നാലോചിച്ചു. പിന്നെയും കുതിച്ചു കയറിയ ബസ് ചാര്‍ജ് ആലോചിച്ചപ്പോള്‍ വേണ്ടെന്നു വച്ചു.കുറിപ്പ് വായിച്ച് ആനന്ദമൂര്‍ഛ അനുഭവിച്ചു കഴിഞ്ഞ ശേഷമാണ് വിവാദ കവിത പ്രസിദ്ധീകരിച്ചു വന്ന വാരികയുടെ പത്രാധിപര്‍ ചിലരോടു പറഞ്ഞ് സംഗതികളറിഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ : “കവിത മനോജിന്റേതു തന്നെയാണ്. കയ്യക്ഷരം തിരിച്ചറിഞ്ഞു തന്നെയാണ് കവിത നല്‍കിയതും. മാത്രമല്ല, മനോജിന്റെതായിട്ട് ഇവിടെ കെട്ടിക്കിടക്കുന്ന ഒരു കെട്ട് കവിതകളില്‍ നിന്ന് ഒന്നാണ് പ്രസിദ്ധീകരണത്തിന് നല്‍കിയത്. ഇനി മുതല്‍ ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരീക്കാന്‍ കവികളുടെ വിലാസം കൂടി പ്രസിദ്ധീകരിക്കും.”

സംശയമവശേഷിക്കുന്നവര്‍ക്ക് എഡിറ്ററെ ബന്ധപ്പെടാം. വിലാസം: എഡിറ്റര്‍, മുഖരേഖ മാസിക, പി ബി നമ്പര്‍ 92, ആലപ്പുഴ
ഫോണ്‍: 9847866191

ഇനി ആരാണ് ആ പട്ടിയെന്ന് മനോജ് ചോദിച്ചില്ലേ.. അത് കണ്ണാടിയില്‍ നോക്കിയാല്‍ മനസ്സിലാകുന്നതേയുള്ളൂ..ഓര്‍മയില്ലെങ്കില്‍ അതു മനോജിനെക്കൂടി ഓര്‍മിപ്പിക്കാന്‍ ഇതാ ചില സത്യങ്ങള്‍. മനോജിനെ വാഴ്ത്തുന്നവര്‍ക്കും ഇതുപകരിക്കും.എറണാകുളത്തുള്ള ഒരു കവി ഒരു കവയിത്രിയുടെ അവതാരികയോടു കൂടി തന്റെ കവിതകള്‍ പായല്‍ ബുക്സ് എന്ന തട്ടിപ്പു നടത്തുന്ന (അതെങ്ങനെ തട്ടിപ്പ് ആകുന്നു എന്നു വഴിയെ പറയാം) മനോജ് കാ‍ട്ടാമ്പള്ളിക്ക് പ്രസാധനത്തിനായി അയച്ചു കൊടുക്കുന്നു. നിഷ്കളങ്കനായ ആ കവിയുടെ കവിത കിട്ടിയതും അയാളെ വിളിച്ച് ‘പ്രസാധകന്‍‘ പറയുന്നു, ഇതില്‍ അഞ്ചു കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ നിവൃത്തിയില്ല; ഇവ താന്‍ മുന്നേ എഴുതിക്കഴിഞ്ഞതാണ് എന്ന്.

ഇതില്‍ ഒരു കവിതയുടെ തുടക്കം ഇങ്ങനെയാണ്:
കൊടുങ്ങല്ലൂരില്‍
വേശ്യയായി പിറക്കാനിരിക്കുന്ന
മൂന്നു മാസം പ്രായമായ
ഭ്രൂണമാണു ഞാന്‍

‍അടുത്ത ഒരു മാസത്തിനിടയില്‍ പോക്കിരി എന്ന പേരില്‍ മാധ്യമം വാരികയില്‍ പാരഡിയായി അച്ചടിച്ചു വന്നു. കവി; മനോജ് കാട്ടാ‍മ്പള്ളി. (ഇവ രണ്ടും അടൂത്തു തന്നെ പോസ്റ്റ് ചെയ്യും) എങ്ങനെയുണ്ട് മനൊജ് കാട്ടാമ്പള്ളിയുടെ ക്രാന്തദര്‍ശിത്വം? ആ സമാഹാരത്തിന് അവതാരിക എഴുതിക്കൊടുത്ത കവയിത്രിയുടെ കയ്യില്‍ ഇപ്പോഴും കാണും ആ കവിത. ഈ ‘സൃഷ്ടി’ മാധ്യമത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതാകട്ടേ സൌഹൃദം മുതലാക്കിയും. കവിത അച്ചടിച്ചു ഒരാഴ്ച കഴിഞ്ഞ് മനോജ് ഒരാളോട് പറഞ്ഞു.. ‘ഞാന്‍ അയച്ചാല്‍ ഒരാഴ്ച കഴിഞ്ഞ് കവിത മാധ്യമത്തില്‍ പ്രസിദ്ധീകരിക്കും’... മനൊജ് സ്റ്റയില്‍ എപ്പടി? പാവം പത്രാധിപര്‍.. അദ്ദേഹത്തോട് ഖേദിക്കുക്ക മാത്രം. തീര്‍ന്നില്ല മനോജിന്റെ തട്ടിപ്പ്. പീരുമേട്ടില്‍ കുട്ടിക്കാലം ചിലവഴിച്ച ഒരു കവയിത്രി തന്റെ പുതിയ കവിത ‘കുറ്റിക്കാ‍നം വഴി വണ്ടിപ്പെരിയാര്‍’ ഫോണ്‍ സംസാരത്തിനിടയില്‍ സുഹൃത്തായ മനോജ് കാട്ടാമ്പള്ളില്ലിയെ നെ ചൊല്ലിക്കേള്‍പ്പിച്ചു. അതാ വരുന്നു അടുത്ത മനോജിയന്‍ കവിത ഒരു മാസികയില്‍- ‘വണ്ടിപ്പെരിയാര്‍ ഒരു സ്കൂള്‍ പകല്‍‘ എന്ന പുതിയ പേരില്‍.കാത്തുനില്‍പ്പ് എന്ന റഫീക്ക് അഹമംദിന്റെ കവിത കാത്തുനില്‍ക്കുമ്പോള്‍ എന്ന പേരില്‍. അരിയല്ലൂരുകാരന്‍ മറ്റൊരു കവി തന്റെ ജപ്തി, പുതപ്പ്, ടവ്വല്‍ എന്നീ കവിതകള്‍ പാലക്കാ‍ടു വച്ചു നടന്ന ഒരു ക്യാമ്പില്‍ അവതരിപ്പിച്ചു. അതും ചില തിരുത്തുകളൊടെമനോജിന്റേതായി വന്നു.

കല്പറ്റയിലെ മറ്റൊരു കവിയുടെ ‘സീതാലക്ഷ്മി‘ കണ്ണൂരിലെ ഒരു മാസികയില്‍വന്നതിന്റെ പിറ്റെ ആഴ്ച മനോജിന്റെ വക ‘പാര്‍വതി‘ ചില ചില്ലറ തിരുത്തലുകളോടെ അതേ പത്രാധിപര്‍ക്ക് കിട്ടി. ഇതേ കവിയുടെ അടുത്ത കവിത ‘രാവണന്‍’ (മാതൃഭൂമി) കണ്ണൂര്‍ ന്യൂസ് സ്റ്റാന്‍ഡില്‍ നിന്ന് മനോജ് കാട്ടാമ്പള്ളി പകര്‍ത്തിയെടുക്കുന്നതു കണ്ട കണ്ണൂരുകാരന്‍ മനസ്സില്‍ പറഞ്ഞു: രാവണന്‍ ഇനി മനോജ് കാട്ടാമ്പള്ളിയുടെ കുംഭകര്‍ണ‍നാകും. ... കണ്ണൂരില്‍ യാദൃശ്ചികമായെത്തിയ കവി പഴയ മാസികകള്‍ വില്‍ക്കുന്ന കടയില്‍ മനോജിനെ കണ്ടപ്പോള്‍ ചോദിച്ചു, മനോജെന്താ ഇവിടെ എന്ന്‍. കവിതയ്ക്കു വേണ്ട റാ മെറ്റീരിയത്സ് കിട്ടുമെന്നായിരുന്നു മനോജിന്റെ ഉത്തരം. അങ്ങനെ കിട്ടിയ റാ മെറ്റീരിയലായിരിക്കണം റഫീക്കിന്റെ കവിത..!

തീര്‍ന്നിട്ടില്ല മനോജിന്റെ കള്ളത്തരങ്ങള്‍. ചിലപ്പോല്‍ ഇവയൊക്കെ മനോജ് തന്നെ മറന്നു കാണും. കോഴിക്കോടു നിന്നു പ്രസിദ്ധീകരിക്കുന്ന ഒരു വാരാന്തപ്പതിപ്പിലേക്ക് മനോജ് കാട്ടാമ്പള്ളി ഒരു കവിത അയച്ചു. അല്പം കവിതാ വിവരമുള്ള അതിന്റെ എഡിറ്റര്‍ ആ കവിതയുടെ ഒരു കോപ്പി മറ്റൊരു കവിക്ക് അയച്ചു കൊടുത്തു ചോദിച്ചു: ഇത് സമയം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച താങ്കളുടെ കവിതയുടെ പകര്‍പ്പല്ലേ ഇതെന്ന്.. അതിന്റെ കോപ്പി ഇപ്പോഴും അയാള്‍ സൂക്ഷിച്ചിട്ടുണ്ട്.. അങ്ങനെ ഓരോന്നും വേണമെങ്കില്‍ തെളിവു സഹിതം ഹാജരാക്കാം. മനൊജിന് മുകളില്‍ പറഞ്ഞത് നിഷേധിക്കാനുള്ള ധൈര്യമുണ്ടെങ്കില്‍.. ഈ തെളീവുകള്‍ക്ക് മറുപടി പറയാനുള്ള ധൈര്യമുണ്ടെങ്കില്‍ മനോജ് കാട്ടാ‍മ്പള്ളി, ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കൂ.. തെളിവുകള്‍ ഹാജരാക്കാന്‍ ഞാനും റെഡി. പ്രിയപ്പെട്ടവരേ എന്നിട്ട് നമുക്കു നോക്കാം.. പുതുകവിതയിലെ ആ പട്ടി ആരാണെന്ന്... ഇനി മനൊജ് കാട്ടാമ്പള്ളി ഒരു ബഹുഭാഷാ പണ്ഡിതന്‍ കൂടിയായ സ്ഥിതിക്ക് മലയ്‍ാളമൊഴികെയുള്ള ഭാഷകളില്‍ നിന്ന് എത്ര അപഹരണം നടന്നു എന്നു നമുക്കറിയില്ല... അങ്ങനെയാണെങ്കില്‍ ആ കവിതകകളുടെ അഛനമ്മമാരെ കണ്ടുപിടിക്കുന്ന ജോലി വളരെ പ്രയാസമായിരിക്കും...!

link: http://www.kavithaspace.blogspot.com/