Monday, May 19, 2008

ജീരകമിട്ടായി

ആസ്വദിക്കണം
ജീരകമിട്ടായി പോല്‍ ജീവിതം
കെട്ടിപ്പിടിച്ച്
മിഴിയില്‍ നിലാവ് നിറച്ച്
ചുണ്ടില്‍ കടലു കോരിയെടുത്തവന്‍
ചെവിയില്‍ പതുക്കെ പറയുന്നു.

മിന്നാമിനുങ്ങേ
മിന്നിത്തെളിയല്ലേ
ഞങ്ങളൊരുമിച്ച്
പുറത്തിരിപ്പുണ്ടേ

ശരി
ഞാനും ശരി വച്ചു
നമുക്കാസ്വദിക്കാം
ജീരക മലരായ്- അല്ല
ജീരക മിട്ടായി പോല്‍ ജീവിതം.

നിഴലേ പുളയല്ലേ
മരമേ കാറ്റിന്റെ കെട്ടഴിക്കല്ലേ
ജീരകമിട്ടായി പോല്‍
ജീവിതം നുണഞ്ഞുന്മത്തരായ്
നാം പുറത്തിറങ്ങുമ്പോള്‍

പല നിറമായ് പകല്‍
പലതരമായ് കാലം
പല രുചിയായ് ഉടല്‍

ജീരകമിട്ടായിയുടെ അച്ഛാ
നമ്മുടെ
ജീരകമിട്ടായിക്കുഞിന്
നീ വാങ്ങിക്കൊടുക്കുമോ
സ്വപ്നങ്ങളുടെ നിറം പൂശിയ
ജീരക മിട്ടായികള്‍?