Tuesday, September 9, 2008

മിശ്രജീവിതം

സസ്യഭുക്കായ ഞാനും
മിശ്രഭുക്കായ അവനും
ഭക്ഷണം കഴിക്കാന്‍
ഹോട്ടലില്‍ കയറി.

ഇവനൊരു ബീഫ് ബിരിയാണി
എനിക്ക് ചപ്പാത്തിയും കുറുമയും
അവന്‍ വാ തുറക്കും മുന്‍പേ
വെയിറ്ററെ ഞാന്‍ പറഞ്ഞയച്ചു.

നിരതെറ്റിയ
തലമുടിത്തുമ്പ്
വെട്ടിയൊതുക്കും പോലെ
ചപ്പാത്തി മുറിച്ചു തിന്നുന്ന എന്നെ
ഇടം കണ്ണിട്ടു നോക്കി അവന്‍.
തൂമ്പ പിടിച്ച് തഴമ്പിച്ച
വിരലുകള്‍ കൊണ്ട്
അവന്‍ ഇറച്ചിക്കഷണം മുറിച്ചെടുക്കുമ്പോള്‍
കാട്ടുപന്നിയുടെ കുത്തേറ്റ് പോലെ
വേദനിക്കുന്ന ഉടലുമായ് ഞാന്‍

ഞാന്‍
കുറുമയില്‍ നിന്നും
കാരറ്റ് കഷണങ്ങള്‍ പെറുക്കിയെടുക്കുമ്പൊള്‍
എടീ മുയലുകുട്ടീ
എന്നു വിളിക്കുന്ന അവന്‍.
മുഖാമുഖമിരിക്കുന്ന നമുക്കിടയില്‍
ഒരു കാളയോ കാട്ടു പോത്തോ
വരില്ലെന്നവന്‍
കാട്ടു പോത്തിന്റെ മുഖമുള്ള
ഒരു പരിചയക്കാരന്റെ കാലടിക്ക്
ചെവിയോര്‍ക്കണമെന്നു ഞാന്‍.

തീവണ്ടി സമയമടുക്കുന്നു
ഹോട്ടലില്‍ നിന്നുമിറങ്ങി നാം
പനങ്കാറ്റു വീശുന്ന സ്റ്റേഷനിലെത്തുന്നു.
എന്റെ
ഇലഞ്ഞിത്തണ്ടു പോലുള്ള വിരലില്‍
അവനൊരുമ്മ വയ്ക്കുന്നു.
പൊടുന്നനെ ഒരു സ്വപ്നം പോലെ
തീവണ്ടി പാഞ്ഞു വരുന്നു.
അവനുമ്മ വച്ച വിരല്‍
ഇപ്പോള്‍ ചുവന്ന കൊടി
ഏതു മഴ അലിയിക്കും
കൊടിയുടെ നിറം?
സിഗ്നല്‍ മാറാതെ
അവനെങ്ങനെ
എന്നെ വിട്ട് കടന്നു പോകും?

Sunday, September 7, 2008

ശംഖുമുഖം ഡയറീ

ആഗസ്റ്റ് 30

വിരലുകള്‍ പരസ്പരം ചേര്‍ത്തു നാം
കണ്ണുകളില്‍ നോക്കിയിരിക്കേ
ആരാകും ആദ്യമൊരു കടലാകുക?
അതിലാരാവും
ആദ്യമൊരു തോണിയിറക്കുക?
കൂട്ടം തെറ്റിയ മീന്‍
ചിതമ്പലുകള്‍ കുടയും പോലെ
നമുക്കു മേല്‍ മഴ പെയ്യുന്നു
നാം ചൂടിയ കുടയില്‍ നിന്നും
ഒരു കടല്‍ മെല്ലെയിറങ്ങി വരുന്നു
പ്രണയത്തിന്റെ ഈ ഉപ്പുകടലിന്
സന്ദര്‍ശകാ നീയെന്തു പേരിടും?

2

മൌസ് പിടിച്ച വിരല്‍ കൊണ്ട്
ചുണ്ടില്‍ നീയെഴുതുന്നു
വെളുത്തുള്ളിയുടെ മണമുള്ള
എന്റെ പ്രണയമേ
പാത്രം മോറി മീറി
അരിപ്പ വീണ വിരലുകള്‍ കൊണ്ട്
നിന്റെ നെഞ്ചില്‍ ഞാനുമെഴുതുന്നു
ഉപ്പു പിടിക്കാത്ത മീനാണ്
എന്റെ പ്രണയം.

3

നമുക്കീ കടലില്‍
കൈ കോര്‍ത്തു നീന്തണം
മീനുകളോടു നമ്മുടെ
ഭൂതകാലം ചൊല്ലണം
മണല്‍ത്തരികളില്‍
ആദ്യസ്പര്‍ശനത്തിന്റെ
ചൂടു പകര്‍ത്തണം
മുങ്ങി മരിച്ചവരെ
നമ്മുടെ സ്വപ്നങ്ങളെ കുറിച്ചു പറഞ്ഞ്
ഉന്മത്തരാക്കണം
കൊടുങ്കാറ്റില്‍ ഒറ്റപ്പെട്ടു പോയവന്
ജീവിതത്തെ കുറിച്ചുള്ള
കവിത ചൊല്ലിക്കൊടുക്കണം
നീന്തി നീന്തി തളര്‍ന്നു പോയാല്‍
കടല്‍ മുഴുവന്‍ കുടിച്ചു വറ്റിക്കണം
കരയില്‍ മുഴുവന്‍
പ്രണയത്തിന്റെ ഉപ്പു വിതറണം.

Tuesday, September 2, 2008

മനോജ് കാട്ടാമ്പള്ളി- കവിത 1

മുഖരേഖയില്‍ പ്രസിദ്ധീകരിച്ച അബ്ദുള്‍ സലാം എന്ന കവിയുടെ കവിത.. മൂന്നു മാസത്തിനു ശേഷം വചസ് മാസികയില്‍ മനോജ് കാട്ടാമ്പള്ളിയുടെ കവിത.. ബാക്കി വായന.. റഫീക്കിന്റെ കവിതയിലെ പോലെ ഇവിടെയുമില്ലേ ചില ......?


original link: http://kavithaspace.blogspot.com/2008/09/1.html

Monday, September 1, 2008

പുതുകവിതയിലെ ആ പട്ടി മനോജ് കാട്ടാമ്പള്ളി തന്നെയാണ്

അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പോസ്റ്റ്.. പ്രസക്തമാണെന്ന തോന്നലില്‍ ഇവിടെയും പോസ്റ്റുന്നു.. ബൂലോക കവിതയില്‍ ഈ പരാമര്‍ശിത കവി നടത്തിയ അസഭ്യവര്‍ഷത്തില്‍ ദു:ഖം തോന്നിയ ഒരു വായനക്കാരി എന്ന നിലയില്‍ മാത്രം..

ബഹുഭാഷാ പണ്ഡിതനും 25 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച പ്രസാധകനും സര്‍വോപരി സുപ്രസിദ്ധ കവിയുമായ മനോജ് കാട്ടാമ്പള്ളി ബൂ‍ലോകകവിതയില്‍ എഴുതിയ കുറിപ്പ് (പുതുകവിതയിലെ ആ പട്ടി ആരാണ്?) വായിച്ചപ്പോള്‍ മനസ്സ് ആനന്ദപുളകിതമായി. കവിയെ കണ്ണൂരില്‍ ചെന്ന് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്താലോ എന്നാലോചിച്ചു. പിന്നെയും കുതിച്ചു കയറിയ ബസ് ചാര്‍ജ് ആലോചിച്ചപ്പോള്‍ വേണ്ടെന്നു വച്ചു.കുറിപ്പ് വായിച്ച് ആനന്ദമൂര്‍ഛ അനുഭവിച്ചു കഴിഞ്ഞ ശേഷമാണ് വിവാദ കവിത പ്രസിദ്ധീകരിച്ചു വന്ന വാരികയുടെ പത്രാധിപര്‍ ചിലരോടു പറഞ്ഞ് സംഗതികളറിഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ : “കവിത മനോജിന്റേതു തന്നെയാണ്. കയ്യക്ഷരം തിരിച്ചറിഞ്ഞു തന്നെയാണ് കവിത നല്‍കിയതും. മാത്രമല്ല, മനോജിന്റെതായിട്ട് ഇവിടെ കെട്ടിക്കിടക്കുന്ന ഒരു കെട്ട് കവിതകളില്‍ നിന്ന് ഒന്നാണ് പ്രസിദ്ധീകരണത്തിന് നല്‍കിയത്. ഇനി മുതല്‍ ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരീക്കാന്‍ കവികളുടെ വിലാസം കൂടി പ്രസിദ്ധീകരിക്കും.”

സംശയമവശേഷിക്കുന്നവര്‍ക്ക് എഡിറ്ററെ ബന്ധപ്പെടാം. വിലാസം: എഡിറ്റര്‍, മുഖരേഖ മാസിക, പി ബി നമ്പര്‍ 92, ആലപ്പുഴ
ഫോണ്‍: 9847866191

ഇനി ആരാണ് ആ പട്ടിയെന്ന് മനോജ് ചോദിച്ചില്ലേ.. അത് കണ്ണാടിയില്‍ നോക്കിയാല്‍ മനസ്സിലാകുന്നതേയുള്ളൂ..ഓര്‍മയില്ലെങ്കില്‍ അതു മനോജിനെക്കൂടി ഓര്‍മിപ്പിക്കാന്‍ ഇതാ ചില സത്യങ്ങള്‍. മനോജിനെ വാഴ്ത്തുന്നവര്‍ക്കും ഇതുപകരിക്കും.എറണാകുളത്തുള്ള ഒരു കവി ഒരു കവയിത്രിയുടെ അവതാരികയോടു കൂടി തന്റെ കവിതകള്‍ പായല്‍ ബുക്സ് എന്ന തട്ടിപ്പു നടത്തുന്ന (അതെങ്ങനെ തട്ടിപ്പ് ആകുന്നു എന്നു വഴിയെ പറയാം) മനോജ് കാ‍ട്ടാമ്പള്ളിക്ക് പ്രസാധനത്തിനായി അയച്ചു കൊടുക്കുന്നു. നിഷ്കളങ്കനായ ആ കവിയുടെ കവിത കിട്ടിയതും അയാളെ വിളിച്ച് ‘പ്രസാധകന്‍‘ പറയുന്നു, ഇതില്‍ അഞ്ചു കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ നിവൃത്തിയില്ല; ഇവ താന്‍ മുന്നേ എഴുതിക്കഴിഞ്ഞതാണ് എന്ന്.

ഇതില്‍ ഒരു കവിതയുടെ തുടക്കം ഇങ്ങനെയാണ്:
കൊടുങ്ങല്ലൂരില്‍
വേശ്യയായി പിറക്കാനിരിക്കുന്ന
മൂന്നു മാസം പ്രായമായ
ഭ്രൂണമാണു ഞാന്‍

‍അടുത്ത ഒരു മാസത്തിനിടയില്‍ പോക്കിരി എന്ന പേരില്‍ മാധ്യമം വാരികയില്‍ പാരഡിയായി അച്ചടിച്ചു വന്നു. കവി; മനോജ് കാട്ടാ‍മ്പള്ളി. (ഇവ രണ്ടും അടൂത്തു തന്നെ പോസ്റ്റ് ചെയ്യും) എങ്ങനെയുണ്ട് മനൊജ് കാട്ടാമ്പള്ളിയുടെ ക്രാന്തദര്‍ശിത്വം? ആ സമാഹാരത്തിന് അവതാരിക എഴുതിക്കൊടുത്ത കവയിത്രിയുടെ കയ്യില്‍ ഇപ്പോഴും കാണും ആ കവിത. ഈ ‘സൃഷ്ടി’ മാധ്യമത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതാകട്ടേ സൌഹൃദം മുതലാക്കിയും. കവിത അച്ചടിച്ചു ഒരാഴ്ച കഴിഞ്ഞ് മനോജ് ഒരാളോട് പറഞ്ഞു.. ‘ഞാന്‍ അയച്ചാല്‍ ഒരാഴ്ച കഴിഞ്ഞ് കവിത മാധ്യമത്തില്‍ പ്രസിദ്ധീകരിക്കും’... മനൊജ് സ്റ്റയില്‍ എപ്പടി? പാവം പത്രാധിപര്‍.. അദ്ദേഹത്തോട് ഖേദിക്കുക്ക മാത്രം. തീര്‍ന്നില്ല മനോജിന്റെ തട്ടിപ്പ്. പീരുമേട്ടില്‍ കുട്ടിക്കാലം ചിലവഴിച്ച ഒരു കവയിത്രി തന്റെ പുതിയ കവിത ‘കുറ്റിക്കാ‍നം വഴി വണ്ടിപ്പെരിയാര്‍’ ഫോണ്‍ സംസാരത്തിനിടയില്‍ സുഹൃത്തായ മനോജ് കാട്ടാമ്പള്ളില്ലിയെ നെ ചൊല്ലിക്കേള്‍പ്പിച്ചു. അതാ വരുന്നു അടുത്ത മനോജിയന്‍ കവിത ഒരു മാസികയില്‍- ‘വണ്ടിപ്പെരിയാര്‍ ഒരു സ്കൂള്‍ പകല്‍‘ എന്ന പുതിയ പേരില്‍.കാത്തുനില്‍പ്പ് എന്ന റഫീക്ക് അഹമംദിന്റെ കവിത കാത്തുനില്‍ക്കുമ്പോള്‍ എന്ന പേരില്‍. അരിയല്ലൂരുകാരന്‍ മറ്റൊരു കവി തന്റെ ജപ്തി, പുതപ്പ്, ടവ്വല്‍ എന്നീ കവിതകള്‍ പാലക്കാ‍ടു വച്ചു നടന്ന ഒരു ക്യാമ്പില്‍ അവതരിപ്പിച്ചു. അതും ചില തിരുത്തുകളൊടെമനോജിന്റേതായി വന്നു.

കല്പറ്റയിലെ മറ്റൊരു കവിയുടെ ‘സീതാലക്ഷ്മി‘ കണ്ണൂരിലെ ഒരു മാസികയില്‍വന്നതിന്റെ പിറ്റെ ആഴ്ച മനോജിന്റെ വക ‘പാര്‍വതി‘ ചില ചില്ലറ തിരുത്തലുകളോടെ അതേ പത്രാധിപര്‍ക്ക് കിട്ടി. ഇതേ കവിയുടെ അടുത്ത കവിത ‘രാവണന്‍’ (മാതൃഭൂമി) കണ്ണൂര്‍ ന്യൂസ് സ്റ്റാന്‍ഡില്‍ നിന്ന് മനോജ് കാട്ടാമ്പള്ളി പകര്‍ത്തിയെടുക്കുന്നതു കണ്ട കണ്ണൂരുകാരന്‍ മനസ്സില്‍ പറഞ്ഞു: രാവണന്‍ ഇനി മനോജ് കാട്ടാമ്പള്ളിയുടെ കുംഭകര്‍ണ‍നാകും. ... കണ്ണൂരില്‍ യാദൃശ്ചികമായെത്തിയ കവി പഴയ മാസികകള്‍ വില്‍ക്കുന്ന കടയില്‍ മനോജിനെ കണ്ടപ്പോള്‍ ചോദിച്ചു, മനോജെന്താ ഇവിടെ എന്ന്‍. കവിതയ്ക്കു വേണ്ട റാ മെറ്റീരിയത്സ് കിട്ടുമെന്നായിരുന്നു മനോജിന്റെ ഉത്തരം. അങ്ങനെ കിട്ടിയ റാ മെറ്റീരിയലായിരിക്കണം റഫീക്കിന്റെ കവിത..!

തീര്‍ന്നിട്ടില്ല മനോജിന്റെ കള്ളത്തരങ്ങള്‍. ചിലപ്പോല്‍ ഇവയൊക്കെ മനോജ് തന്നെ മറന്നു കാണും. കോഴിക്കോടു നിന്നു പ്രസിദ്ധീകരിക്കുന്ന ഒരു വാരാന്തപ്പതിപ്പിലേക്ക് മനോജ് കാട്ടാമ്പള്ളി ഒരു കവിത അയച്ചു. അല്പം കവിതാ വിവരമുള്ള അതിന്റെ എഡിറ്റര്‍ ആ കവിതയുടെ ഒരു കോപ്പി മറ്റൊരു കവിക്ക് അയച്ചു കൊടുത്തു ചോദിച്ചു: ഇത് സമയം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച താങ്കളുടെ കവിതയുടെ പകര്‍പ്പല്ലേ ഇതെന്ന്.. അതിന്റെ കോപ്പി ഇപ്പോഴും അയാള്‍ സൂക്ഷിച്ചിട്ടുണ്ട്.. അങ്ങനെ ഓരോന്നും വേണമെങ്കില്‍ തെളിവു സഹിതം ഹാജരാക്കാം. മനൊജിന് മുകളില്‍ പറഞ്ഞത് നിഷേധിക്കാനുള്ള ധൈര്യമുണ്ടെങ്കില്‍.. ഈ തെളീവുകള്‍ക്ക് മറുപടി പറയാനുള്ള ധൈര്യമുണ്ടെങ്കില്‍ മനോജ് കാട്ടാ‍മ്പള്ളി, ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കൂ.. തെളിവുകള്‍ ഹാജരാക്കാന്‍ ഞാനും റെഡി. പ്രിയപ്പെട്ടവരേ എന്നിട്ട് നമുക്കു നോക്കാം.. പുതുകവിതയിലെ ആ പട്ടി ആരാണെന്ന്... ഇനി മനൊജ് കാട്ടാമ്പള്ളി ഒരു ബഹുഭാഷാ പണ്ഡിതന്‍ കൂടിയായ സ്ഥിതിക്ക് മലയ്‍ാളമൊഴികെയുള്ള ഭാഷകളില്‍ നിന്ന് എത്ര അപഹരണം നടന്നു എന്നു നമുക്കറിയില്ല... അങ്ങനെയാണെങ്കില്‍ ആ കവിതകകളുടെ അഛനമ്മമാരെ കണ്ടുപിടിക്കുന്ന ജോലി വളരെ പ്രയാസമായിരിക്കും...!

link: http://www.kavithaspace.blogspot.com/

Thursday, August 14, 2008

ഒളിച്ചുകളി

മഴയില്‍
ഞാന്‍ മഴയായ് വരും
-അവന്‍ പറഞ്ഞു.
എനിക്ക് മഴ കൊള്ളേണ്ട
ജാലകമെല്ലാമടച്ച്
ഞാന്‍ നിന്നെക്കുറിച്ച്
ഒരു കവിതയെഴുതും.
അവള്‍ പറഞ്ഞു തീര്‍ന്നതും
കതകില്‍ തുരുതുരെ മുട്ടു കേട്ടു.
തുറന്നു നോക്കുമ്പോള്‍
അരിവാള്‍ പോലെ വളഞ്ഞ്
ആകാശം
ആകാശം തൊട്ടതും
ഒരു മിന്നലായ് അവന്‍
വന്നവളെത്തൊട്ടു
ഇപ്പോള്‍ അവള്‍
മഴയായ് പെയ്യുകയാണ്
അവന്‍
മഴയില്‍ കുളിക്കുകയാണ്..

Wednesday, July 30, 2008

മാറ്റല്‍

ഒരേ കുടയില്‍
നാം നനഞ്ഞില്ല മഴക്കാലം
ഒരേ പുതപ്പില്‍
നാം ആട്ടിയകറ്റിയില്ല മഞ്ഞുകാലം.
കണ്ണുകളൊരിക്കലും പിടിച്ചെടുത്തില്ല
സമാനതകളുടെ രേഖീയതകള്‍.

ഞാന്‍ നിറയെ
ഞാറുപൂക്കുന്ന ഒരു കാലം കിനാവു കണ്ടു
കിനാവിലല്ല കാര്യമെന്നു നീ പറഞ്ഞു.
എന്റെ കിനാവിപ്പോഴും
കിനാവായി തുടരുന്നു
നീ നിനക്കായി പണിത
ഭാവിയുടെ ചാരുകസേര
കാലൊടിഞ്ഞു കിടക്കുന്നു.

നിന്റെ വെള്ളത്തൂവല്‍ പുതപ്പിച്ച
ശരീരം കണ്ടപ്പോള്‍
എന്നില്‍ നിന്നും എന്തോ
പറിഞ്ഞുപോകുന്നതിന്റെ ശബ്ദം കേട്ടു.
അത് എന്തായിരിക്കുമെന്ന്,
ടീച്ചര്‍ തല്ലാന്‍ വരുമ്പോള്‍
തെറ്റിയ കണക്കിന്റെ ഉത്തരം
ചെവിയില്‍ പറഞ്ഞു തരും പോലെ
നീ ഒന്നു പറഞ്ഞു തരുമോ
എന്റെ പ്രിയപ്പെട്ട...

Thursday, June 19, 2008

കണ്ണേ

കട്ടിക്കണ്ണടയ്ക്കിടയില്‍
നക്ഷത്രം പോലെ മിന്നുന്ന
നിന്റെ കണ്ണുകള്‍
പൂവു പോലെ പറിച്ചെടുക്കുന്നു ഞാന്‍.
അതില്‍ നിന്നുമെനിക്ക്
വേര്‍തിരിക്കണം
ജീവിതത്തിന്റെ അനന്തത
നീ നടന്ന വഴി
കുടിച്ചു തീര്‍ത്ത ശൂന്യത
മുറിവിന്റെ ആഴം
മൈലാഞ്ചി പൂത്ത ഓര്‍മകളുടെ സെമിത്തേരി.

എല്ലാം
ഒരു ചെറു കിനാവു പോല്‍
അരിച്ചെടുക്കണം.
നിന്റെ കണ്ണില്‍
അലയടിക്കും കടല്‍.
അതില്‍ തിരയെഴുതും കവിത
വരികളില്‍ ചാഞ്ചാടും
ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍
മഴത്തുള്ളി പോല്‍ ചാടുന്ന കുട്ടികള്‍
കാറ്റ്
കാറ്റിലുലയുന്ന കപ്പല്‍
കപ്പലില്‍ കെട്ടിപ്പിടിക്കുന്ന പ്രണയം
എല്ലാം
ഒന്നിച്ചു പുണരണം.
*************
നിന്റെ കണ്ണില്‍
ഞാന്‍ തന്ന ചുംബനങ്ങളുടെ
വിത്തുകള്‍ വളര്‍ന്നു തുടങ്ങിയോ?
റെറ്റിനയില്‍ കുടുങ്ങിയ
സ്വപ്നത്തിന്റെ പീലി
കാടു കാണുമ്പോള്‍
മയിലാടുന്നുണ്ടോ?

ഇതെല്ലാം അവിടെത്തന്നെവച്ച്
എങ്ങനെയാണ്
ഞാന്‍ നിന്റെ കണ്ണുകള്‍ മാത്രം
വേര്‍തിരിച്ചെടുക്കുക?
നിനക്ക്
നക്ഷത്രങ്ങള്‍ കണ്ണുകളാകുമെങ്കിലും?

Monday, May 19, 2008

ജീരകമിട്ടായി

ആസ്വദിക്കണം
ജീരകമിട്ടായി പോല്‍ ജീവിതം
കെട്ടിപ്പിടിച്ച്
മിഴിയില്‍ നിലാവ് നിറച്ച്
ചുണ്ടില്‍ കടലു കോരിയെടുത്തവന്‍
ചെവിയില്‍ പതുക്കെ പറയുന്നു.

മിന്നാമിനുങ്ങേ
മിന്നിത്തെളിയല്ലേ
ഞങ്ങളൊരുമിച്ച്
പുറത്തിരിപ്പുണ്ടേ

ശരി
ഞാനും ശരി വച്ചു
നമുക്കാസ്വദിക്കാം
ജീരക മലരായ്- അല്ല
ജീരക മിട്ടായി പോല്‍ ജീവിതം.

നിഴലേ പുളയല്ലേ
മരമേ കാറ്റിന്റെ കെട്ടഴിക്കല്ലേ
ജീരകമിട്ടായി പോല്‍
ജീവിതം നുണഞ്ഞുന്മത്തരായ്
നാം പുറത്തിറങ്ങുമ്പോള്‍

പല നിറമായ് പകല്‍
പലതരമായ് കാലം
പല രുചിയായ് ഉടല്‍

ജീരകമിട്ടായിയുടെ അച്ഛാ
നമ്മുടെ
ജീരകമിട്ടായിക്കുഞിന്
നീ വാങ്ങിക്കൊടുക്കുമോ
സ്വപ്നങ്ങളുടെ നിറം പൂശിയ
ജീരക മിട്ടായികള്‍?

Wednesday, April 30, 2008

എള്ളുണ്ട

വടക്കോട്ടേക്ക്
വണ്ടി കയറുമ്പോഴൊക്കെ
ഓരോ പായ്ക്കറ്റ്
എള്ളുണ്ട കരുതും.
തീവണ്ടിയില്‍ വിശന്നെത്തുന്ന യാചകര്‍ക്കോ
കരച്ചില്‍ കൂട്ടുന്ന കുഞ്ഞുങ്ങള്‍ക്കോ സമ്മാനിക്കും
ഇവരാരുമില്ലെങ്കില്‍
നിറയെ കവിതകളുമായി അവന്‍ വരുമ്പോള്‍
അവനറിയാതെ
അവന്റെ ബാ‍ഗില്‍ ഒളിപ്പിച്ചു വയ്ക്കും.
രാത്രിയില്‍ ബാഗ് തുറക്കുമ്പോള്‍
എള്ളുണ്ട കണ്ടവന്‍ അത്ഭുതപ്പെടുമെന്നോര്‍ത്ത്
ചിരിക്കും..

സൂര്യനെ
രാത്രിയെന്നവണ്ണം
എള്ളുണ്ടയെ
അവന്റെ നാവ് അലിയിച്ചെടുക്കുമോ
നിലത്തു വീണ തരികള്‍ വഹിച്ച്
ഉറുമ്പുകള്‍ എന്നരികിലെത്തുമോ
എന്റെ ജീവിതത്തിന്റെ എള്ളിന്‍പാടം
അവന്‍ കൊയ്യാനെത്തുമോ
അതോ
ഇനി ബോംബാണെന്നു കരുതി
എള്ളുണ്ടയെ
അവന്‍ വലിച്ചെറിഞ്ഞിട്ടുണ്ടാവുമോ...?

Friday, April 18, 2008

കൈതച്ചക്ക

ചെറുപ്പത്തില്‍
കൈതച്ചക്ക പറിക്കാന്‍
തോട്ടിന്‍ കരയില്‍ പോയതോര്‍ക്കുന്നു
തോട്ടിന്‍ കരയില്‍
മുണ്ടു മാടിക്കുത്തി
ചുണ്ടില്‍ സിഗററ്റുമായി
എടീ പുല്ലന്‍ ലോകമേ
എന്ന അവന്റെ നില്പ് ഓര്‍മ വരുന്നു.
കൈതച്ചെടികള്‍ക്കിടയില്‍ നിന്നും
നിന്നെ ഒന്നു ചുംബിച്ചോട്ടേ എന്നു ചോദിച്ച്
തലയുയര്‍ത്തിയ
പേരറിയാത്ത
പാമ്പിനെ ഓര്‍മ വരുന്നു.

എത്ര വേഗമാണ്
എല്ലാം ഓര്‍മയായത്

തോട് റോഡായി
കൈതച്ചെടിയുടെ സ്ഥാനത്ത്
കരിങ്കല്‍ക്കെട്ടുകളായി.
ഇപ്പോള്‍ എവിടെയായിരിക്കും അവന്‍?
ആ പാമ്പ്?

പ്ലേറ്റില്‍ അരിഞ്ഞിട്ട കൈതച്ചക്കയില്‍
പഞ്ചസാര അലിഞ്ഞിറങ്ങുന്നു
ഉടലിലൂ‍ടെ എന്തോ താണിറങ്ങുന്നു
ഒരുറുമ്പാണ്.

പഞ്ചസാരയില്‍ അലിഞ്ഞ
കൈതച്ചക്കയാണ് ഞാനെന്ന്
ഉറുമ്പ് കരുതിയിട്ടുണ്ടാവുമോ?

Wednesday, April 2, 2008

വേണ്ടിയിരുന്നില്ല

നിനക്ക് ഒരു പേരുണ്ടാവണമെന്ന്
ഞാനാഗ്രഹിച്ചിട്ടില്ല.
മഴത്തുള്ളിയെന്നോ
ഭൂമിയെന്നോ
പരുന്തെന്നൊ
കാറ്റെന്നോ
ഓര്‍മയെന്നോ
പച്ചിലകളെന്നോ
വിളിക്കണമായിരുന്നു
എനിക്കു നിന്നെ.

നിനക്ക്
ഒരു വീടുണ്ടാകണമെന്ന്
ഞാനാഗ്രഹിച്ചിട്ടില്ല.
സ്വപ്നമെന്നോ
ശലഭച്ചിറകെന്നൊ
വേദനയെന്നോ
പുഞ്ചിരിയെന്നോ
വെയിലെന്നൊ
രാത്രിയെന്നോ പേരുള്ള ഒരിടത്തിലേക്ക്
കയറി നില്‍ക്കാനാവുമായിരുന്നു
നമുക്കപ്പോള്‍.

വേണ്ടിയിരുന്നില്ല
പ്രണയത്തിന്
ഇത്ര പേരുകള്‍
മഴയില്‍ കൊഴിഞ്ഞ പൂവിനും
മണ്ണിനും ഇടയിലുള്ള
ഒരു വിനിമയമായി മാത്രം വായിക്കുമായിരുന്നു
ഞാന്‍
അതിനെ..

Friday, March 14, 2008

എന്നെ കാണാനില്ല..

അഗ്രഗേറ്റര്‍ അപ്രത്യക്ഷരാക്കുന്ന അനുഭവങ്ങള്‍ വായിച്ച് വായിച്ച്
ദാ ഈ മഴയുള്ള ഉച്ചക്ക് എന്നെയും കാണാനില്ല.
ഗൂഗിളിന് എന്തു പറ്റി ആവോ..
എന്തായാലും ഇവിടെ വരെ വന്ന കൂട്ടുകാര്‍ ഈ കവിത കൂടി വായിച്ചിട്ടു പോകൂ..
അഭിപ്രായമറിയിക്കാനും മറക്കില്ലല്ലോ..?

Thursday, March 13, 2008

അവസാനത്തെ കവിത

ഞാന്‍ ചെവി കൂര്‍പ്പിച്ചതും
അവന്റെ വാക്കിനെ കാറ്റു കൊണ്ടു പോയി
കണ്ണു തുറക്കുമ്പോളേക്കും
അവന്റെ കാഴ്ചയെ
ഒരു നക്ഷത്രം പിടിച്ചെടുത്തു.
മൂക്കു വിടര്‍ത്തിയതും
അവന്റെ ഗന്ധത്തെ
മേഘങ്ങള്‍ വലിച്ചെടുത്തു.
ഞാന്‍ സ്പര്‍ശിക്കാന്‍ കൊതിച്ചതും
അവന്റെ ഉടലിനെ
മണ്ണ് ചേര്‍ത്തു പിടിച്ചു..

Wednesday, March 5, 2008

കടല്‍ ഭൂമി

എത്ര മണ്ണു മാറ്റിയാലാണ്
നിന്നെക്കുറിച്ചുള്ള ഓര്‍മകളുടെ
വേര് പിഴുതുകളയാനാവുക?

എത്ര കടല്‍ കോരിയൊഴിച്ചാലാണ്
നീ തന്ന സ്വപ്നങ്ങളുടെ കറ
കഴുകിക്കളയാനാവുക?

എത്ര ആകാശം വാരിപ്പുതച്ചാലാണ്
നിന്റെ മുഖം മനസ്സില്‍ നിന്നും
മറയ്ക്കാനാവുക?

നീ കടലും
ഞാന്‍ കരയുമായിരുന്നെങ്കില്‍
ഓരോ പുണരലിനിടയിലും
ഞാന്‍ നിന്റെ ആഴങ്ങളിലേയ്ക്ക്
വരുമായിരുന്നു.

ഇനിയൊരു സുനാമി
എത്ര കാലം കഴിഞ്ഞാണ്
വരിക?

Monday, February 25, 2008

ഒരിക്കല്‍ മാത്രം

പ്രണയകാലത്ത്
ഒരിക്കല്‍ മാത്രമേ
ഞാന്‍ നിന്നെ ചുംബിച്ചിട്ടുള്ളൂ.
നിലോഫര്‍ പുഷ്പത്തില്‍ വീണ
മഴത്തുള്ളി പോലെ
സദാ അതെന്നെ
ഹര്‍ഷം കൊള്ളിക്കുന്നു.

ഒരിക്കല്‍ മാത്രമേ നീയെനിക്ക്
ജന്മദിനാശംസ നേര്‍ന്നിട്ടുള്ളൂ.
അതെന്റെ ജീവിതത്തെ
തീവണ്ടി കണക്കെ വലിച്ചു കൊണ്ടു പോകുന്നു.

ഒരിക്കല്‍ മാത്രമേ
ഞാന്‍ കവിതയെഴുതിയിട്ടുള്ളൂ
ആ കവിത
രാത്രിയുടെ ഏകാന്തതയില്‍
എന്നെ നിലാവു കണക്കെ
ആശ്വസിപ്പിക്കുന്നു.

ഇനി എനിക്കൊരു തവണ കൂടി
നിന്നെ വേണം.
അന്ന്
ദിശ തെറ്റിയ നിന്റെ കപ്പലിനെ
എനിക്ക്
തീരത്തേക്ക് ചേര്‍ത്തടുപ്പിക്കണം..

Monday, February 18, 2008

വാലന്റൈന്‍ കവിതകള്‍

ഒന്ന്:

നാരങ്ങാമിട്ടായി നുണയുന്ന
കൂട്ടുകാരിയെ കളിയാക്കി
അവന്‍ അവള്‍ക്ക് ഒരു ഐസ്ക്രീം നല്‍കി
ഐസ്ക്രീം കഴിച്ചു തുടങ്ങിയതും
അവളുടെ സ്നേഹത്തിന്റെ പതയില്‍
അവനലിഞ്ഞില്ലാതായി.

രണ്ട്:

മഴ പെയ്യുന്ന വൈകുന്നേരം
കടലു നോക്കി
കടല കൊറിച്ച്
അവരിരുന്നു
‘ഞാന്‍ കടലാണ്
നീ മഴയും’
അവള്‍ പറഞ്ഞു
പറഞ്ഞു തീര്‍ന്നതും
അവന്‍ അവളിലേക്ക്
മഴയായ് പെയ്തു തുടങ്ങി.

മൂന്ന്:

പ്രണയത്തെ ഉപമിക്കാന്‍
ഉപമകളൊന്നുമില്ലാത്ത രാത്രിയില്‍
മുറ്റത്ത് പാതി വിടര്‍ന്ന
റോസാപ്പൂവിന്റെ
ഒറ്റയിതള്‍ മുറിച്ച്
മൊബൈല്‍ ഫോണിലൂടെ
ഞാനവനോട്
ഇപ്പോഴെന്താണ് മണക്കുന്നതെന്നു
ചോദിച്ചു.

അവന്‍ പറഞ്ഞു:
ശവം മണക്കുന്നു.

അങ്ങനെയാണ്
അവളുടെ രക്തത്തിന്
റോസാപ്പൂവ് എന്ന ഉപമ കിട്ടിയത്.

Wednesday, January 30, 2008

അവനായി ഒരു കവിത

അവനു മാത്രമായി
ഞാനെഴുതിയില്ല
ഒരു കവിതയുമിതേവരെ

അവന്‍ ബാക്കിവച്ചതാം
മണം
ചില നോട്ടങ്ങള്‍
ഊഷ്മളദാഹങ്ങള്‍
ആദ്യം പറഞ്ഞ വാക്ക്
ഒരേ കുടയില്‍ നനഞ്ഞ മഴ
എല്ലാം
ഹൃദയത്തില്‍ ചൂടോടെ കത്തുന്നുണ്ട്
ഏകാന്തതകളില്‍
ലാവയായ് തിളയ്ക്കുന്നുണ്ട്.
എന്നിട്ടുമവനായ്
എഴുതിയില്ല ഒരു വരിയും
ഇതു വരെ.

അവനെ കാണുന്നേരം
ഞാനെന്റെ ഭാഷ മറന്നു പോകുന്നു
അടുത്തിരിക്കുമ്പോള്‍
ഉന്മാദപ്പൂ വിരിയുന്നു
അവന്റെ നോക്കില്‍ നിന്നും
ജീവിതത്തിന്റെ പച്ച വിരി മാറ്റുന്നു.

ഇനിയും വയ്യ
അവനായൊരു
കവിതയെഴുതാതിരിക്കുവാന്‍

വാക്കിനെറിഞ്ഞ വലയില്‍
ചത്ത സ്വപ്നത്തിന്റെ മുട്ടകള്‍ മാത്രം
വാക്കേ വാക്കേ
നീയെവിടെയാണാ‍വോ
ഒന്നടുത്തു വന്നെങ്കില്‍
നിന്നെ മുറിച്ച്
സന്ധി സമാസം പുരട്ടി
അവന്
ഞാനൊരു വിരുന്നൊരുക്കുമായിരുന്നു.

Tuesday, January 15, 2008

ഒറ്റ

ആകാശം
ആരോ
അടയ്ക്കാന്‍ മറന്ന
ജാലകമാണ്.
അതിന്റെ ഓരോ അഴികളില്‍ നിന്നും
നിന്റെ കണ്ണുകള്‍
നക്ഷത്രങ്ങളായി
എന്നെ ഉറ്റുനോക്കുന്നു.

ഓരോ മഴത്തുള്ളിയില്‍ നിന്നും
നിന്റെ വിരലുകള്‍
മേഘങ്ങളുടെ സുതാര്യത കൊണ്ട്
എന്നെ സ്പര്‍ശിക്കുന്നു.

ചെടികള്‍
നിന്റെ ഹൃദയത്തില്‍ നിന്ന്
എന്റെ ഹൃദയത്തിലേക്ക്
വേരുകള്‍ നീട്ടുന്നു.

(ശലഭങ്ങള്‍
നിശബ്ദത കുത്തി വരച്ച
ഈ പൂന്തോട്ടം
പണിതീരാത്ത
നമ്മുടെ വീട്ടുമുറ്റത്തേതായിരുന്നുവോ)

എങ്കിലും
പ്രണയമേ
നീ എന്തിനാണ്
ഈ അനന്തതയിലേക്ക്
അവന്റെ ഹൃദയത്തിലേക്ക്
എന്നെ
ഒറ്റക്കാക്കി പോയത്..